Pages

13 June 2013

ഞാനും ബ്രൂട്ടസും ,,,

കൂട്ടുകാരാ ,,,,
ഉറങ്ങാത്ത രാത്രിയില്‍
അറിയാതെ അടയുന്ന കണ്ണില്‍
ഭയപെടുത്തുന്ന സീസരിന്റെ സ്വപ്നമുണ്ട്
പിന്‍ കഴുത്തില്‍ ആഴത്തിലിറങ്ങുന്ന കത്തി
ചോരകൊണ്ട് ഗുരുതിതര്പ്പവണം
തലയില്ലാത്ത എന്റെ ജഡം
വ്യക്തമല്ലാത്ത നിന്റെ മുഖം

കൂട്ടുകാരാ ,,,,
നീ കൂടെ നടക്കുമ്പോള്‍
തോളില്‍ കൈ ചേര്ക്കുമ്പോള്‍
പിറകില്‍ ഒരു കട്ടാരി മുനയുണ്ടോ ?
നിന്റെ ചിരിയില്‍ ദ്രംഷ്ടകള്‍ ?

ഓരോ മുഖങ്ങള്‍ക്കിടയിലും ഞാന്‍
അവനെ തിരയുകയായിരുന്നു
ഒളിച്ചിരുന്ന തക്കം പാര്‍ക്കുന്നു
ആ ബ്രൂട്ടസിനെ
നിനക്ക് പിന്നില്‍ നടക്കുമ്പോള്‍
ഞാന്‍ എന്റെ കത്തി മറച്ചു പിടിച്ചു
നിന്റെ തല കുനിയുമ്പോള്‍ വെട്ടാന്‍
ഇപ്പോള്‍ എനിയ്ക്കും ബ്രൂട്ടസിന്റെ രൂപം 

12 June 2013

ഭക്ത മീരയ്ക്ക്



മീരേ,,പ്രിയസഖി ,,,ഓര്ക്കു്ന്നുവോ എന്നെ ?

അഗ്നിസാക്ഷിയായ് നിന്‍ കയ്യേറ്റവന്‍ ഞാന്‍

 മധുരസ്വപ്നത്തിന്‍ മഴ വില്ലുരുക്കി

ആലിലത്താതാലി നിന്‍ കണ്ഠത്തില്‍ അണിയിച്ചവന്‍

കാര്‍വര്‍ണനല്ല ഞാന്‍ കാര്‍കുഴലുമില്ല

ചുണ്ടില്‍ പാലാഴി തീര്‍ക്കാന്‍ പൊന്മുളംതണ്ടുമില്ല

എങ്കിലും പ്രിയ സഖി നിനക്കായ് ഞാന്‍ കാത്തു വെച്ചു

 ഒരു നാളും തൂവാതെന്‍ പ്രണയത്തിന്‍ നറുവെണ്ണ

നിഴല്‍ വീണുവിളറി വെളുത്ത പാല്‍രാവില്‍

യമുനതന്‍ ഓളം പോലും നിദ്രയില്‍ അമരുമ്പോള്‍

 നീവരും നേരം കാത്ത് അറിയാതെ മയങ്ങിപോയി

ഇനിയും വിടരാത്ത മുല്ലമൊട്ടുകളും ഞാനും

കനകാംബരപ്പൂ മാല കൃഷ്ണനെ അണിയിച്ച് ,

പൂജിച്ച് ,നിവേദിച്ച്,കൃഷ്ണഭക്തിയില്‍ വീണ്

 മതി മറന്നുറങ്ങുവാന്‍ മാത്രമായിരുന്നെങ്ങില്‍ പിന്നെ

 എന്തിനെന്‍ സ്വപ്നം കോര്ത്ത് വരണമാല്യമേറ്റി?

 തോഴിമാര്‍ ഏറെയുണ്ടീയന്തപുരത്തിങ്കല്‍ പക്ഷെ

നിന്‍ മിഴി കടാക്ഷ്ത്തിനേറെ ഞാന്‍ ദാഹിച്ചു

 ഒരു വാക്കുമിണ്ടുവാന്‍,വിരലാല്‍ തലോടുവാന്‍

നെറുകയില്‍ പ്രണയത്തിന്റെ സൂര്യകുങ്കുമം ചാര്ത്താന്‍

വിധിതന്‍ കള്ളചൂതില്‍ ഞാന്‍ വീണുപോയപ്പോള്‍

 ഒരു പിടി ചാരമായി ഞാന്‍ കത്തിയമരുമ്പോള്‍

അറിയാതെയെങ്കിലും സഖി പിടഞ്ഞുവോനിന്‍ മനം?

ഉതിര്ന്നുവോ നിന്കണ്ണില്നിന്നൊരു തുള്ളി കണ്ണുനീര്‍?

ലോകരെല്ലാം പാടി ,,നീ മഹാഭക്ത,,,

കൃഷ്ണകീര്ത്ത നം പാടി കൃഷ്ണനലില്‍ ലയിച്ചവള്‍

 ഒരു ചോദ്യമിപ്പോളും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിപ്പൂ

അറിഞ്ഞിരുന്നുവോ നീ എന്‍ നെഞ്ചിലെ സ്നേഹം ?