Pages

19 March 2013

നിള

കത്തുന്ന വെയിലാണ്  ചുറ്റിലും ,എരിയുന്ന
തീ പന്തമായിന്ന് സൂര്യനെന്‍ ഉച്ചിയില്‍
ഒരുകുഞ്ഞുനിഴലില്ല കൂട്ടിനെനിക്കിന്ന്
ഓര്‍മയില്‍ തിരയുന്നു ഒരു കൊച്ചു കുളിരിനായ്
നിളയാണനിക്കെന്റെ അമ്മ ,എന്നെന്നും
ഹൃദയത്തില്‍ നിറയുന്ന നന്മ
മഴ പെയ്തു ചുഴികുത്തി ഒഴുകുന്ന നേരത്തും
മകനെ മറക്കാത്ത ഭ്രാന്തിയെ പോലെന്റെ
കാലില്‍ തലോടി ,കുശലം പറഞ്ഞ്
ആര്‍ത്തലച്ചോടുന്നൊരമ്മ,,
എരിയുന്ന വേനലിന്‍ വറുതിയില്‍ വീണ്ടുമെന്‍
ദാഹമകറ്റാന്‍ തെളിനീരുതന്നവള്‍
പോകുന്ന വഴികളില്‍ കതിരു നല്‍കികൊണ്ട-
രായിരം  പണിയാന്റെ പുഞ്ചിരി കണ്ടവള്‍
മാമാങ്ക വേലകണ്ടലറി കരഞ്ഞവള്‍
നിണമാര്‍ന്ന മണലിനെ  ഒഴുക്കികളഞ്ഞവള്‍
കേളികൊട്ടും കേട്ട് ഭാവയാമി പാടി
തീരത്തില്‍ ഓളമായ് താളം പിടിച്ചവള്‍
പൂര്‍വകാലത്തിന്റെ സ്മൃതികളില്‍ നീ
നരമൂത്ത്,ശോഷിച്ച് മൃത പ്രായയായി
ആയിരം മക്കള്‍  ബലിയിട്ട് പോയി
മോക്ഷവും നേടി ആയിരം ആത്മാക്കള്‍
കണ്ണുനീര്‍ ഉരുളയുരുട്ടി നിനക്കായി
ബലിയിടാന്‍ ഞാനിനി എങ്ങുപോകും ?

11 March 2013

അറിയാതെ പോകുന്നസ്നേഹം

ട്രെയിന്‍ ഇറങ്ങി വീടിലെയ്ക്ക് നടക്കുമ്പോള്‍ അവന്റെ ഹൃദയത്തില്‍ ഒരുതരം ശൂന്യത,അവളുടെ ഓര്‍മ്മകള്‍ അവന്റെ ഹൃദയത്തില്‍ ഒരു മരവിപ്പ് ഉണ്ടാക്കിയിരിക്കുന്നു.ഹൃദയത്തില്‍ ഇനിയും പെയ്യാതെ ഒരുപാട്‌ കാര്‍മേഘങ്ങള്‍ ,,നാളെ ,,,,,,ഹൃദയത്തോട് ചേര്‍ത്തുവെച്ചവള്‍,,എന്നും കൂടെ ഉണ്ടാകും എന്ന് വാക്ക് നല്‍കിയവള്‍ മറ്റൊരുത്തന്റെ ആകും.എങ്കിലും അവള്‍ക്കിതെങ്ങിനെ കഴിഞ്ഞു.,,,? തന്റെ കല്യാണത്തിനു വരണം എന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖത്ത് നഷടപെടലുകളുടെ വേദനയുണ്ടായിരുന്നില്ല,,പകരം ഒരു പുതുമണവാട്ടിയുടെ നാണമായിരുന്നു എന്നവന്‍ ഓര്‍ത്തു.

സമയം ആറുമണി കഴിഞ്ഞിരിക്കുന്നു ,,ചെറിയ പനിയുണ്ട് പൊടിപിടിച്ച വഴിയിലൂടെനടക്കുമ്പോള്‍ അവന്‍ മനസ്സിലെ തിരുമാനത്തിനു ശക്തി നല്‍കുകയായിരുന്നു.ബഷീര്‍കായുടെ കടയിലേയ്ക്കു കയറുമ്പോള്‍  കുറച്ചു പേര്‍ അവിടെ ഇരിക്കുന്നുണ്ട്.

 " ബഷീര്‍ക്കാ ഒരു ബ്ലേഡ് .."
ബഷീര്‍ക്ക ഒന്ന് മുഖം ഉയര്‍ത്തിനോക്കി.
അല്ലാപ്പോ ,,,ആരാ ഇത് ,,ഡോക്ടറുകുട്യോ,,എന്നാപ്പോ അന്റെ പഠിപ്പൊക്കെതീരാ,,,

തീരട്ടെ ,,എല്ലാം ,അവന്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു.
പാടവരമ്പിലൂടെ നടക്കുമ്പോള്‍ അവന്‍ ഓരോന്ന് ഓര്‍ത്തു നോക്കി ,,താന്‍ മരിച്ചാല്‍ ആര്‍ക്കും ഒന്നും ഇല്ലല്ലോ ?
ഉമ്മമരിച്ചിട്ട് മൂന്നുവര്‍ഷമായത്കൊണ്ട് ഒരു വലിയ നിലവിളിഉണ്ടാകില്ല ,പിന്നെ വല്യുമ്മ ,എപ്പോളെലും വരുമ്പോള്‍ കൊടുക്കുന്ന വെറ്റിലയും പുകയിലയും കിട്ടില്ലഎന്നോര്‍ത്ത് വല്യുമ്മ കരയുമോ ? ഒരേ ഒരു പെങ്ങള്‍ ഉള്ളതിനുഭര്‍ത്താവിന്റെ ജോലി തിരക്ക് കഴിഞ്ഞു സൗദിയില്‍ നിന്നും വരാന്‍പോലുംപറ്റി എന്ന് വരില്ല.വന്നാലും സന്തോഷമേ കാണൂ സ്വത്തുമൊത്തം കിട്ടുമല്ലോ,,പിന്നെ ബാപ്പ ,,ബാപ്പ ചിരിയ്ക്കുന്നത് കണ്ടതു കുറവാണു,,എന്തേലും പറഞ്ഞാല്‍ അപ്പൊ ഹിമാറെ എന്ന് വിളിയ്ക്കും ,,എന്നും തിരിച്ചു പോരുമ്പോള്‍ ചോദിയ്ക്കുന്ന പതിവ് ചോദ്യം
 ഡാ ചെര്‍ക്കാ പൈസണ്ടോ,,
ഉണ്ടെന്നോ ഇല്ലന്നോ പറയാം ,,പക്ഷെ മടിയില്‍ തുകല്‍ ബെല്‍റ്റില്‍ നിന്ന് ഒരു നൂറുരൂപ തരും ,തന്റെ പേരിലെ ബാങ്ക് അക്കൌണ്ടില്‍ ബാപ്പ തന്നെ ഇട്ട പൈസ ഉണ്ടെങ്കിലും അതൊരുശീലംമായി.അത് മാത്രമാണ് ബാപ്പയോട്സംസാരം  ഉണ്ടാകാറുള്ളൂ.അപ്പോള്‍ പിന്നെ ബപ്പയ്ക്കും തന്നെ ഓര്‍ത്തു കരയണ്ട കാര്യമില്ല.

വീട്ടിലേയ്കുള്ള ഇടവഴിയില്‍ കയറുമ്പോള്‍ ഓര്‍ത്തു കഴിഞ്ഞതവണ വരുമ്പോള്‍ ആ വേലികളില്‍ എല്ലാം ഡിസംബര്‍ പൂക്കള്‍ ഉണ്ടായിരുന്നു..മണിക്കൂറുകള്‍ നീളുന്ന ഫോണ്‍വിളിയ്ക്കിടയിലും അത് കണ്ടപ്പോള്‍ അവളോട്‌ പറഞ്ഞിരുന്നു ,,അന്ന് അവള്‍ പറഞ്ഞു ,,നമുക്ക് അടുത്ത തവണ ഒരുമിച്ചുപോകാം .ഓര്‍മ്മകള്‍ അവന്റെ കണ്ണ് നിറച്ചു.തൊടിയിലേക്ക്‌ കയറുമ്പോള്‍ ബാപ്പ അവിടെ എന്തൊക്കെയോ ചെയ്യുന്നുണ്ട്,,

അവന്‍ കയറിചെല്ലുമ്പോള്‍ അവിടെ അടുക്കളയില്‍ പണിയ്ക്ക് നില്‍ക്കുന്ന ആമിനതാത്ത ചോദിച്ചു

കുട്യേ ,ചായഅനത്തട്ടെ ?
വേണ്ട.... അവന്‍ മുറിയിലേക്ക് നടന്നു ,,വല്യുമ്മ അവന്റെ ശബ്ദംകേട്ട് വിളിച്ചു ചോദിച്ചു,,
ഡാ വെറ്റില കൊണ്ടുന്നുക്കണാ,,,,,,?
ഇല്ല ,, അവന്‍ ഉറക്കെ പറഞ്ഞു ,,,റൂമില്‍ എത്തിയപ്പോള്‍ ബാഗ്‌ കട്ടിലിലേയ്ക്ക് ഇട്ടു അവന്‍ കട്ടിലില്‍ വീണു തലയിണയില്‍ മുഖം പൊത്തികരഞ്ഞു ,,ബാങ്ക് വിളിച്ചപ്പോള്‍ എണീറ്റു ,കുളിച്ചു വന്നു നിസ്കരിയ്ക്കാന്‍ ഇരുന്നു ,,സൂജുതില്‍ ഇരിയ്ക്കുമ്പോള്‍ പോലും മനസ്സു കൈവിട്ടുപോകുന്നു ,നിസ്കരിച്ചു കഴിഞ്ഞു വീണ്ടും  അവന്‍ കട്ടിലില്‍ കിടന്നു,,ലാപ്‌ ഓണ്‍ ആക്കി ഫേസ്ബുക്കില്‍ നോക്കി ,,ടാഗ് ചെയ്ത ഫോട്ടോസില്‍ അവളുടെ എന്‍ഗേജുമെന്റ് ന്റെ ഫോട്ടോസ് കണ്ടു ,,മനസ്സില്‍ വെറും മരവിപ്പ് മാത്രം ,,അവന്‍ ബാഗില്‍ നിന്ന് വാങ്ങിയ ബ്ലേഡ് എടുത്ത് പുറത്തുവെച്ചു ...എല്ലാവരും ഉറങ്ങട്ടെ ,,പനി  കൂടി വരുന്നണ്ട്  ,,കൂടട്ടെ ,,എല്ലാം അവസനിയക്കാന്‍ ഉള്ളതല്ലേ? അവന്‍ ബെഡില്‍ കയറി പുതച്ചു കിടന്നു.

ഒരു കാലൊച്ച കേട്ടാണ് ഉണര്‍ന്നത്,,അനങ്ങാതെ കിടന്നു,നെറ്റി യില്‍ ഒരു പരുപരുത്ത കൈ,ബാപ്പയാണ് ,,ആത്മഗതം പോലെ ബാപ്പ പറഞ്ഞു  ചെര്‍ക്കന് പനിയ്ക്കുണ്ടല്ലോ,,എന്നിട്ട് അകത്തേയ്ക്ക് നോക്കി വിളിച്ചു ചോദിച്ചു,,
ഡീ ആമിന,,ഓന്‍ എന്തിരുത്തെലും കയ്ച്ചാ?

ഇല്ലാ ,,നേരെ കേറികിടന്നതാ,,

ഹം ,,ഹോട്ടലീന്നു തിന്നുകാണും ,,,അതാ
ബാപ്പയുടെ കൈ  മുടിയിഴകില്‍ തലോടുന്നത് അവന്‍ അറിഞ്ഞു ,,ഇതുവരെ അനുഭവിക്കാത്ത ഒരു സുരക്ഷിത്വം അവനു കിട്ടി ,,കൈ മെല്ലെ പിന്‍വാങ്ങി ,,
അവന്‍ കണ്ണുതുറന്നു അറിയാതെ വിളിച്ചു  ബാപ്പ ,,,,,,,
ബാപ്പ തിരിഞ്ഞു നിന്നു

ഇജ്ജ് ഉറങ്ങീലെ? അനക്ക് പനിക്കുണ്ടല്ലോ മരുന്ന് കയ്ച്ചാ?

"ഇല്ല"

അതെന്ത്യെ ?

ഒന്നുല്ല,,,,

ഹം ബാപ്പ ഒന്ന് മൂളി

ഇങ്ങള്‍ എന്റെ അടുത്തിരിക്കോ കുറച്ചു നേരം ? അവന്‍ ചോദിച്ചു ബാപ്പ ഒന്നും മിണ്ടാതെ അവന്റെ അടുത്തിരുന്നു.

ബാപ്പാ ഈ സ്വര്‍ഗോം നരഗോം ഒക്കെ ഉണ്ടോ ?

അറീല ..ഇണ്ടയകാരം ,,അല്ലേല്‍ ഈ ദുനിയാവിലെ ഹറാം പെറപ്പോക്കെ ചെയ്തോര്‍ക്ക് അയിന്റെ കൂലി കിട്ടണ്ടേ ? എന്തെയി ഇപ്പൊ ?
"ഒന്നുല്ല"

ബാപ്പ അവനെ എണീപ്പിച്ചു നെഞ്ചില്‍ ചാരി ഇരുത്തി.

"എന്ത്യേടാ ഹിമാറെ അനക്ക് പറ്റീ......?"

"ബാപ്പ ,,എനിക്ക് ആരൂല്ല ,," അത് വരെ അടക്കിവെച്ചതെല്ലാം ഒരു കണ്ണീര്‍ആയി ഒഴുകി.

"അയ്‌ ഇജ്ജ് കരയാടാ പോത്തെ ,,,? അന്നേ പഠിപ്പിച്ച പൈസക്കെ ബള്ളത്തില്‍ ആയോ "
ബാപ്പ അവനെ ചേര്‍ത്ത് പിടിച്ചു

"അനക്ക് ഇപ്പൊ ആരാല്ലാതെ ? പടച്ചോന്റെ കളീല് അന്റെ ഉമ്മാങ്ങട്ട് പോയി അതുപ്പോ ,,മൂപ്പര് വിളിച്ച പോവണ്ടിരിക്കാന്‍ പറ്റോ ? ,,

"ഇങ്ങള്‍ക്കെന്നോട് സ്നേഹം ഉണ്ടോ?"
ബാപ്പ മിണ്ടിയില്ല ,,അവര്‍ക്കിടയിലെ നിശബതക്കും ഇരുട്ടിനും ഇടയിലും ബാപ്പയുടെ തേങ്ങല്‍ അവന്‍ കേട്ടു

"ഇനിക്ക് ഈ ദുനിയാവില്‍ ഇജ്ജ് അല്ലാണ്ട ആരാണ്ടാ,,അന്റെ ഉമ്മപോയപ്പോ മുതല് ഞമ്മള്‍ ഒറ്റക്കാ ,ഇജ്ജു പഠിക്കാനും പോകും ,,എന്നേലും കെറി വരുമ്പോള്‍ ഇജ്ജ് ഫോണിലും കമ്പ്യൂട്ടറിലും ആയിക്കാരം ,,പിന്നെ എപ്പളാ ഇനിക്ക് അന്നോട്‌ മിണ്ടാന്‍ സമയം കിട്യെ ,,രാത്രി ഞാന്‍ വരുമ്പോള്‍ ഇജ്ജുറക്കാകും ,,എന്നാലും ഇജ്ജു ഇബടെ ഉള്ളപ്പോ എല്ലാ രാത്രി ബാപ്പന്റെ അടുത്ത് വരാറുണ്ട്,ഉറക്കത്തിലെലും അന്റെ മോറൊന്നു കാണാല്ലോ ......"

അവന്‍ കരഞ്ഞു പോയി ,,അതെ എല്ലാം തന്റെ തെറ്റായിരുന്നു ,,പ്രണയത്തിന്റെ സൌഹൃദത്തിന്റെയും ലോകത്ത് പറന്നു നടക്കുമ്പോള്‍ ഈ പാവം ബാപ്പ യുടെ മനസ്സു കാണാതെ പോയി

"ഇജ്ജ് കരയണ്ട ,,," ബാപ്പ അവന്റെ പുറത്തു തട്ടി ..രണ്ടു പേരും ഇരുട്ടില്‍ പരസ്പരം മിണ്ടാതെ ഇരുന്നു ,,

ഇടക്ക്എപ്പോളോ ബാപ്പ അവന്റെ തല നെഞ്ചില്‍ ചാരി വെച്ചു മുടി തലോടി കൊണ്ട് പാടാന്‍ തുടങ്ങി ,,

"പോരിഞ്ജ മാത്രത്ത് ,,,, " പഴയ ഒരു മാപ്പിലപാട്ടിന്റെ വരികള്‍ ,,ബാപ്പ പാടും എന്ന് പോലും അവന്‍ അന്നാണ് അറിഞ്ഞത്.കേട്ട് കേട്ട് എപ്പോളോ ഉറങ്ങി പോയി, രാവിലെ എണീറ്റപ്പോള്‍ ബാപ്പയുടെ നെഞ്ചില്‍ തല ചായ്ച്ചു കിടക്കുകയാണ് ,,ബാപ്പ ചുമരില്‍ തലചാരി കണ്ണടചിരിക്കുന്നു,,കണ്ണുനീര്‍ ഒഴുകിയ പാടുകള്‍ കാണാം ,,,

കുളി കഴിഞ്ഞു പോകാന്‍ നില്‍കുമ്പോള്‍ ബാപ്പ തൊടിയില്‍ ഇഞ്ചിക്കു തടം കിളയ്ക്കുകയാണ്,,അവന്‍ ബാപ്പയോട് യാത്ര പറഞ്ഞു,പതിവുപോലെ ബാപ്പ നൂറു രൂപ അവന്റെ കയ്യില്‍ വെച്ചു കൊടുത്തു.അത്തവണ അത് വാങ്ങുമ്പോള്‍ മാത്രമാണ് അത് തന്നോടുള്ള സ്നേഹമാണ് എന്നവന്‍ തിരിച്ചറിഞ്ഞത് ,,റെയില്‍വേ സ്റെഷനിലേക്ക് നടക്കുമ്പോള്‍ ആ പുലരിയ്ക്ക് നല്ല തിളക്കം തോന്നി ,,അവന്റെ മനസ്സില്‍ അപ്പോള്‍ അവളുണ്ടായിരുന്നില്ല ,അറിയാതെ പോയ  ആ  സ്നേഹം മാത്രം.










09 March 2013

മഴ

ആകാശം പൂക്കാന്‍ മറന്നൊരാ രാത്രിയില്‍
ഏകനായ് ഞാനിങ്ങു നില്‍ക്കെ
പ്രണയിനി നീ എന്റെ ചാരത്തുവന്നു
കാറ്റിന്റെ കൈകളാല്‍ എന്നെ പുണര്‍ന്നു
വിണ്ണിന്റെ കണ്ണിലെ പൊഴിയുന്ന മണിമുത്തായ്‌
നീ എന്റെ നെറ്റിയില്‍ ചന്ദനകുളിരായി
കണ്ണില്‍,കവിളില്‍ ,കരളിന്നകത്തും
ചുംബനത്തിന്റെ മധുരം പകര്‍ന്നു
കാതോരം ചേര്‍ന്ന് നിന്‍ കുറുമ്പുചൊല്ലി
നാണമാര്‍ന്നന്നെന്റെ  പ്രണയമായി
കുണുങ്ങിചിരിച്ച്,പൊട്ടിച്ചിരിച്ച്
നീയെന്റെ ദേഹത്ത് പറ്റി കിടന്നു
പുഴയില്‍ ,മലയില്‍,നാട്ടിടവഴികളില്‍
ആരാരും കാണാതെ എന്നെ പുണര്‍ന്നു
എന്റെ കണ്ണീരിനെ നിന്നില്‍ നിറച്ച്
നീയെന്റെ ചുണ്ടിലെ പുഞ്ചിരിയായി
സിരകളില്‍ ,ബോധത്തില്‍ ,പിന്നെ എന്‍ കവിതയില്‍
ഒരിളം കുളിരായി നീ പെയ്തിറങ്ങി
ഒടുവില്‍ വിളികേട്ട് പേടിച്ച് പോകാന്‍  മടിച്ച
കൊച്ചു പെണ്‍കുട്ടിയുടെ പിടി വാശിയോടെ
കാല്‍തള കിലുക്കി ,കൈവള കിലുക്കി
ഇടംകണ്ണ് കൊണ്ട് നോട്ടമെറിഞ്ഞ്‌
നീ ഓടിമറഞ്ഞു മലകള്‍ക്കപ്പുറതേയ്ക്കു 
.കാത്തിരിക്കുന്നു നിന്റെ ഈ കാമുകന്‍
നീ എന്നില്‍ പെയ്യുന്ന മറ്റൊരുരാവിനായ്